ചെലവ് കൂടി, വരുമാനം കുറവ്
2011 ൽ 10 കിലോ റബർ ഷീറ്റ് കൊടുത്താൽ രണ്ടാഴ്ചയെങ്കിലും നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ തികയുമായിരുന്നു. എന്നാൽ, ഇന്ന് 10 കിലോ റബർ കൊടുത്താൽ രണ്ടുദിവസത്തെ ചെലവിനു പോലും തികയില്ല. ടാപ്പിംഗ് കൂലി, വളം, മരുന്ന് പ്രയോഗം, വയക്കുകൂലി, ആസിഡ്, മറ്റ് അസംസ്കൃത വസ്തുക്കൾ എന്നിവയുടെ എല്ലാം ചെലവ് പതിന്മടങ്ങാണ് വർധിച്ചത്. റബർ കൃഷിയിൽ എങ്ങനെയും പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ് മലയോരത്തെ കർഷകർ. നിരവധി തോട്ടങ്ങളാണ് ടാപ്പിംഗ് നടത്താൻ കഴിയാതെ പ്രതിസന്ധിയിലായിരിക്കുന്നത്. പതിനൊന്നര ലക്ഷത്തോളം പേർ റബർ കൃഷി നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ നാലു ലക്ഷത്തിലധികം പേർ കൃഷി ഉപേക്ഷിച്ച അവസ്ഥയാണുള്ളത്. റബർ കർഷകർ ഈ മേഖലയിൽനിന്നും പിന്തിരിയുമ്പോൾ റബർ കർഷക തൊഴിലാളികളും ഏറെ ദുരിതത്തിലാണ്. ഒട്ടു മിക്കവർക്കും ഈ തൊഴിലല്ലാതെ മറ്റു തൊഴിൽ അറിയത്തില്ലാത്തതും ഒരു പ്രതിസന്ധിയാണ്. അതുപോലെതന്നെ മലയോരത്തെ ചെറുകിട റബർ വ്യാപാരികളും ഏറെ പ്രതിസന്ധിയിൽ തന്നെയാണ്. എന്നിരുന്നാലും റബർ ഉത്പന്നങ്ങളുടെ വില വർധിക്കുന്നത് അല്ലാതെ കുറയുന്നില്ല. കൊറോണ ദുരന്ത സമയത്ത് ലാറ്റെക്സിന് വിലയുണ്ടായിരുന്നു. ഇപ്പോൾ ലാറ്റക്സും ആദായകരമല്ല. 105-110 രൂപ വരെ മാത്രമേ ലാറ്റെക്സിനും ലഭിക്കുന്നുള്ളൂ.
രോഗങ്ങളും കാട്ടുമൃഗങ്ങളും
റബറിന് വ്യാപക രോഗങ്ങൾ പിടിപെടുന്നതും കൂടുതൽ പ്രതിസന്ധിയിലേക്കാണ് കർഷകരെ തള്ളിവിടുന്നത്. റബറിന് ഇല തളിർക്കുന്ന സമയത്ത് വേനൽ മഴ പെയ്തത് മൂലം മിക്ക പ്രദേശങ്ങളിലും റബറിന് ഇലകരിച്ചിൽ രോഗം വ്യാപകമായിട്ടുണ്ട്. ഇതുമൂലം 30 ശതമാനത്തിലധികം ഉത്പാദനം കുറയും. കൂടാതെ കാട്ടുമൃഗങ്ങളുടെ ഭീഷണി മൂലം രാത്രികാലങ്ങളിൽ ടാപ്പിംഗ് ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയും നിലനിൽക്കുന്നുണ്ട്. ഇപ്പോൾ നിലനിൽക്കുന്ന കടുത്ത ചൂടും ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നു.