ഫലസ്തീനികളുടേത് സ്വാതന്ത്ര്യസമരം: എം.കെ മുനീര്‍

ഫലസ്തീനികളുടേത് സ്വാതന്ത്ര്യസമരം: എം.കെ മുനീര്‍


കോഴിക്കോട്: ഫലസ്തീനികള്‍ നടത്തുന്നത് സ്വാതന്ത്ര്യസമരവും ഇസ്‌റാഈലിന്റേത് വംശഹത്യയുമാണെന്ന് എം.കെ മുനീര്‍ എം.എല്‍.എ. ആദ്യകാലത്ത്് പ്രതിഷേധത്തിന് കല്ലുപയോഗിച്ച ഫലസ്തീനികള്‍ ഇപ്പോള്‍ കുറച്ചുകൂടി മികച്ച ആയുധങ്ങള്‍ ഉപയോഗിക്കുന്നു എന്നേയുള്ളൂ. പ്രതിരോധവും ആക്രമണവും രണ്ടാണെന്ന് നാം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ഭഗത് സിങ്, സുഭാഷ് ചന്ദ്രബോസ് എന്നിവര്‍ പോരാടിയത് ബ്രിട്ടന്‍ ഭീകരവാദമായി കണ്ടു. ഗസ്സയില്‍ പോരാടുന്നതും സാമ്രാജ്യത്വ വാദികളുടെ മുന്നില്‍ ഭീകരതയാണ്. അവിടുത്തെ കുട്ടികള്‍ ഇപ്പോള്‍ ആറുനേരമാണ് നിസ്‌കരിക്കുന്നത.് മയ്യിത്ത് നിസ്‌കാരമാണ് ആറാമത്തേത്. ആ കുട്ടികളുടെ കരച്ചില്‍ നാം കേള്‍ക്കുന്നുമുനീര്‍ ചൂണ്ടിക്കാട്ടി.
ഫലസ്തീനില്‍ നടക്കുന്നത് യുദ്ധമല്ല, ഏകപക്ഷീയമായി ജനങ്ങളെ കൊന്നൊടുക്കുകയാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. അമേരിക്കയും ഇസ്‌റാഈലും ഒരു ജനവിഭാഗത്തെ തുടച്ചുനീക്കാനാണ് ശ്രമിക്കുന്നത്. ഇത് മുന്‍കാലത്തേതില്‍ നിന്ന് ഭിന്നമായ കാര്യമാണ്. ഇന്ദിരാ ഗാന്ധിയെ യാസില്‍ അറഫാത്ത് സഹോദരിയെന്നാണ് വിളിച്ചിരുന്നത്. പ്രവാചകന്മാരുടെ കാലടിപ്പാട് പതിഞ്ഞ ഭൂമിയാണ് ഫലസ്തീന്‍ അദ്ദേഹം പറഞ്ഞു.
ഒരു ജനതയെ ആട്ടിയോടിച്ചാണ് ഇസ്‌റാഈല്‍ സ്ഥാപിച്ചതെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങളാണ് ഗസ്സയില്‍ കൊല്ലപ്പെടുന്നത്. ഇതിനെതിരേ ലോകമെങ്ങും പ്രതിഷേധം നടക്കുകയാണ്. ലോകം കണ്ട അതിക്രൂരമായ അധിനിവേശമാണിത്. ഇസ്‌റാഈലിനെ അനുകൂലിക്കുന്ന രാജ്യങ്ങളിലെ സാധാരണക്കാര്‍ ഫലസ്തീനികള്‍ക്കൊപ്പമാണെന്നും സലാം പറഞ്ഞു.