അയ്യൻകുന്ന് പാലത്തിൻകടവിൽ വൻ തീപിടുത്തം; ഏഴ് ഏക്കറോളം സ്ഥലം കത്തി നശിച്ചു
ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തിൻകടവിലുണ്ടായ തീപിടുത്തത്തിൽ ഏഴ് ഏക്കറിലേറെ കശുമാവ് ഉൾപ്പെടെയുള്ള കൃഷിയിടം കത്തി നശിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിയോടെ ആയിരുന്നു ബാരാപോൾ കനാലിനോട് ചേർന്ന ഇലവുങ്കൽ ആഷിക്കിന്റെ കൃഷിഭൂമിയിൽ ആദ്യം തീപിടുത്തം ഉണ്ടായത്. ആഷിക്കിന്റെ അഞ്ചേക്കറോളവും ഫ്രാൻസിസ് വാഴപ്പള്ളിയുടെ ഒരേക്കറോളവും, ഇലവുങ്കൽ മാത്യൂസിന്റെ രണ്ടേക്കറോളവും കാർഷിക വിളകളാണ് തീയിൽ കത്തി നശിച്ചത്. ഇവിടെ ജലസേചനത്തിനായി ഉപയോഗിച്ചിരുന്ന പൈപ്പുകളും മറ്റും പൂർണമായി കത്തി നശിച്ചു. ഉച്ചസമയത്തെ കൊടും ചൂടിലും കാറ്റിലും തീ ആളിപ്പടരുകയായിരുന്നു. സമീപത്തെ റബ്ബർ തോട്ടത്തിലേക്കും തീ പടർന്നെങ്കിലും ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിശമനസേനയും നാട്ടുകാരും ഏറെ പരിശ്രമിച്ച് തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സമീപത്തെ പാറയ്ക്കാ മലയിലെ ആളൊഴിഞ്ഞ പ്രദേശത്തും തീപിടുത്തം ഉണ്ടയിരുന്നു. ഇരിട്ടി സ്റ്റേഷൻ ഇൻ ചാർജ് പി.പി. രാജീവൻ , അസി. സ്റ്റേഷൻ ഓഫിസർ എൻ.ജി. അശോകൻ , ഫയർ ഓഫിസർ മാരായ കെ.വി. തോമസ് , അനീഷ് മാത്യു , ആർ.പി. ബഞ്ചമിൻ , കെ. രോഷിത്, എൻ.ജെ. അനു ,ഹോം ഗാർഡ്‌മാരായ പി.പി. വിനോയി , വി. രമേശൻ, സദാന്ദൻ ആലക്കണ്ടി, ടി. ശ്രീജിത്ത്, ബി. പ്രസന്ന കുമാർ എന്നിവരായിരുന്നു തീ അണക്കാൻ എത്തിയ അഗ്നിശമനസേനാ സംഘത്തിൽ ഉണ്ടായിരുന്നത്.