കണ്ണൂര്‍: മേലെചൊവ്വയില്‍ എസ്. എസ്. എസ്. എല്‍.സി മുതല്‍ പ്‌ളസ്ടൂവരെയുളള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ ലൈന്‍ പഠനത്തിനായുളള കേന്ദ്രം ഒരുക്കി നല്‍കാമെന്നു വാഗ്ദ്ധാനം ചെയ്തു ഒന്നരലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നപരാതിയില്‍ കണ്ണൂര്‍ ടൗൺ പൊലിസ് ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് കേസെടുത്തു അന്വേഷണമാരംഭിച്ചു.
ഓട്ടോഡ്രൈവറായ മേലെചൊവ്വ പാതിരപ്പറമ്പ് ചന്ദനവീട്ടില്‍ സുധീര്‍ ബാബുവിന്റെ പരാതിയിലാണ് കീഴ്പ്പളളി സ്വദേശിയായ ടി.കെ അമലിനെതിരെ കണ്ണൂര്‍ ട:ൗണ്‍ പൊലിസ് കേസെടുത്തത്. സുധീര്‍ ബാബു കണ്ണൂര്‍ കോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് കോടതി കേസെടുക്കാന്‍ ഉത്തരവിടുകയായിരുന്നു.
ഒരുലക്ഷം രൂപ ബാങ്ക് അക്കൗണ്ടു വഴിയും അന്‍പതിനായിരം രൂപ നേരിട്ടുമാണ് നല്‍കിയതെന്നു സുധീര്‍ ബാബു നല്‍കിയ പരാതിയില്‍ പറയുന്നു. പണം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും സ്ഥാപനം തുടങ്ങുകയോ പണം തിരിച്ചുനല്‍കുകയോ ചെയ്യാതിരുന്നതിനെ തുടര്‍ന്നാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചു. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.