ആദ്യ മലയാളി ഹജ്ജ് സംഘം മക്കയില്‍:സംഘത്തിന് മക്കയിൽ ഊഷ്മള സ്വീകരണം ; അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന് കീഴിൽ കണ്ണൂരിൽ നിന്നുള്ള 102 അംഗ സംഘമാണ് പുണ്യഭൂമിയിലെത്തിയത്
മക്ക: ആദ്യ മലയാളി ഹജ്ജ് സംഘം മക്കയില്‍ ഇറങ്ങി. സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘമാണ് മക്കയിലെത്തിയത്. മക്കയിലെത്തിയ ഹാജിമാരെ മക്ക കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ സ്വീകരിച്ചു. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുവഴി കോഴിക്കോട് നിന്നും കണ്ണൂരില്‍ നിന്നുമുള്ള 204 ഹാജിമാരാണ് ആദ്യ സംഘത്തിലുള്ളത്.
അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന് കീഴിൽ കണ്ണൂരിൽ നിന്നുള്ള സംഘമാണ് ആദ്യമായി പുണ്യഭൂമിയിലെത്തിയത്. 102 തീർത്ഥാടകരുമായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകീട്ട് 3.30നാണ് ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവള ഹജ്ജ് ടെർമിനലിൽ ഇറങ്ങിയത്. വൈകീട്ട് ഏഴ് മണിയോടെ ബസ് മാർഗം ഇവരെ മക്കയിലെത്തിച്ചു.
സ്വകാര്യ ഗ്രൂപ്പ് വഴി കരിപ്പൂരിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 102 തീർത്ഥാടകരും ഇന്ന് ജിദ്ദയിൽ വിമാനമിറങ്ങി മക്കയിലെത്തിയിട്ടുണ്ട്. സ്വകാര്യ ഗ്രൂപ്പ് വഴി ഇത്തവണ 35,005 ഹാജിമാർക്കാണ് ഈ വർഷം ഹജ്ജിന് അവസരം ലഭിച്ചത്. മക്കയിലെത്തുന്ന ആദ്യ സ്വകാര്യ ഗ്രൂപ്പ് തീർത്ഥാടകർ ഹജ്ജിനു മുന്നേ മദീന സന്ദർശനം പൂർത്തിയാക്കും. ജിദ്ദ വിമാനത്താവളം വഴി തന്നെയായിരിക്കും ഇവരുടെ മടക്കയാത്ര.
ആദ്യ മലയാളി ഹജ്ജ് സംഘത്തിന് നൽകിയ ഊഷ്‌മള സ്വീകരണത്തിന് കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ഉപാധ്യക്ഷന്‍ സുലൈമാന്‍ മാളിയേക്കല്‍, നാഷണല്‍ കെഎംസിസി ഹജ്ജ് സെല്‍ ജനറല്‍ കണ്‍വീനര്‍ മുജീബ് പൂകോട്ടൂര്‍, മുസ്തഫ മുഞ്ഞക്കുളം, മുസ്തഫ മലയില്‍, നാസര്‍ കിന്‍സാറ, സല്‍സബീല്‍ എന്നിവർ നേതൃത്വം നൽകി.