അഗർത്തല: ബംഗ്ലാദേശില്‍ സംഘർഷം ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിദ്യാർത്ഥികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു. വെള്ളിയാഴ്ച മാത്രം വടക്കുകിഴക്കൻ അതിർത്തികളിലൂടെ 300 ഓളം പേർ രാജ്യത്തേക്ക് തിരിച്ചെത്തിയെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. സർക്കാർ ജോലികളിൽ സംവരണം പുനഃസ്ഥാപിച്ചതാണ് ബംഗ്ലാദേശില്‍ വലിയ സംഘർഷത്തിന് കാരണമായത്.
പ്രക്ഷോഭത്തിന്റെ മുന്‍ നിരയിലുള്ള വിദ്യാർത്ഥികൾ രാജ്യത്തുടനീളം സുരക്ഷാ സേനയുമായും സർക്കാർ അനുകൂല പ്രവർത്തകരുമായും ഏറ്റുമുട്ടുന്നത് തുടരുകയാണ്. കലാപത്തില്‍ 100 ലധികം പേർ ഇതിനോടകം മരിച്ചു. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. മൂന്നാഴ്ചയായി തുടരുന്ന പ്രതിഷേധം തിങ്കളാഴ്ച ധാക്ക സർവകലാശാലയിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തോടെയാണ് കൂടുതല്‍ ശക്തമായത്.
കലാപത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തുടനീളമുള്ള സർവകലാശാലകൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികളിൽ പലരും എം ബി ബി എസിന് പഠിക്കുന്നവരാണ്. ഇവരിൽ ഭൂരിഭാഗവും ഉത്തർപ്രദേശ്, ഹരിയാന, മേഘാലയ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ത്രിപുരയിലെ അഗർത്തലയ്ക്കടുത്തുള്ള അഖുറയിലെ അന്താരാഷ്ട്ര ലാൻഡ് പോർട്ടും മേഘാലയയിലെ ദൗകിയിലെ അന്താരാഷ്ട്ര ലാൻഡ് പോർട്ടുമാണ് വെള്ളിയാഴ്ച വിദ്യാർത്ഥികൾക്ക് മടങ്ങാൻ ഉപയോഗിച്ച രണ്ട് പ്രധാന റൂട്ടുകൾ.
സംഘർഷം പെട്ടെന്ന് തന്നെ അവസാനിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങളെന്നാണ് തിരിച്ചെത്തിയ വിദ്യാർത്ഥികളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ വ്യാഴാഴ്ച മുതൽ ഇൻ്റർനെറ്റ് പൂർണ്ണമായും റദ്ദാക്കിയതിനെ തുടർന്ന് താൽക്കാലികമായി ബംഗ്ലാദേശ് വിടാൻ തീരുമാനിച്ചു. ടെലിഫോൺ സേവനങ്ങളെയും സാരമായി ബാധിച്ചു. ഇതോടെ കുടുംബത്തെ ബന്ധപ്പെടാന്‍ കഴിയാത്ത സാഹചര്യമുണ്ടായെന്നും വിദ്യാർത്ഥികള്‍ വ്യക്തമാക്കുന്നു.
"ഞാൻ ചിറ്റഗോങ്ങിലെ മറൈൻ സിറ്റി മെഡിക്കൽ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയാണ്. സ്ഥിതി കൂടുതൽ വഷളാവുകയും നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്, അതിനാലാണ് ഞങ്ങൾ തിരിച്ച് വന്നത്. മറ്റ് നിരവധി വിദ്യാർത്ഥികളും മടങ്ങിയെത്തി. ഇൻ്റർനെറ്റ് പ്രവർത്തിക്കുന്നില്ല, ഞങ്ങൾക്ക് ഞങ്ങളുടെ കുടുംബങ്ങളുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഞങ്ങൾക്ക് ഫ്ലൈറ്റ് ടിക്കറ്റും ലഭിച്ചില്ല. ഇതോടെ അഗർത്തലയിലേക്ക് റോഡ് മാർഗം വരേണ്ടി വന്നു," ഹരിയാനയിൽ നിന്നുള്ള ആമിറിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
മേഘാലയയിലൂടെ മാത്രം 200 ലധികം ഇന്ത്യക്കാർ അതിർത്തി കടന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഭൂട്ടാൻ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള ഏതാനും വിദ്യാർഥികളും ഇന്ത്യയിലെത്തിയിട്ടുണ്ട്. വിദ്യാർത്ഥികളിൽ 67 പേർ മേഘാലയയിൽ നിന്നും ഏഴ് പേർ ഭൂട്ടാനിൽ നിന്നുമുള്ളവരാണെന്നും ഇന്ത്യക്കാരുടെ സുരക്ഷിതമായ മടങ്ങിവരവ് സുഗമമാക്കുന്നതിന് സംസ്ഥാന സർക്കാർ ബംഗ്ലാദേശ് ഹൈക്കമ്മീഷനുമായും ബംഗ്ലാദേശ് ലാൻഡ് പോർട്ട് അതോറിറ്റിയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം, വിദ്യാർത്ഥികളും സർക്കാർ അനുഭാവികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ 104 പേർ കൊല്ലപ്പെടുകയും 2,500 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 1971ലെ ബംഗ്ലാദേശിൻ്റെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികളുടെയും വിമുക്തഭടന്മാരുടെയും കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലികളിലുള്ള 30 ശതമാനം സംവരണം ഹൈക്കോടതി പുനഃസ്ഥാപിച്ചതിനെ തുടർന്നാണ് കഴിഞ്ഞ മാസം മുതല്‍ പ്രതിഷേധം ആരംഭിച്ചത്.
പുതിയ തീരുമാനം ബംഗ്ലാദേശിൻ്റെ സ്ഥാപക നേതാവ് ഷെയ്ഖ് മുജിബുർ റഹ്മാൻ്റെ മകൾ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ അവാമി ലീഗ് പാർട്ടിക്ക് മാത്രമേ പ്രയോജനം ചെയ്യൂകയുള്ളുവെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. പാർട്ടിയുടെ പ്രവർത്തകർക്ക് ജോലി നൽകാൻ സംവരണം ദുരുപയോഗം ചെയ്തെന്നും അരോപിക്കപ്പെടുന്നു.
പ്രതിഷേധക്കാരെ ഷെയ്ഖ് ഹസീന കഴിഞ്ഞ ദിവസം ടെലിവിഷനിലൂടെ അഭിസംബോധന ചെയ്തിരുന്നു. എന്നാല്‍ പ്രസംഗം സംപ്രേഷണം ചെയ്ത സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് തീയിട്ടുകൊണ്ട് അവർ പ്രതികരിച്ചു.