ജൽ ജീവൻ മിഷൻ; കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്തുകളിൽ അടുത്ത മാസം കമ്മിഷൻ ചെയ്യും
ഇരിട്ടി: ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായ കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്തുകളിലെ കുടിവെള്ള വിതരണ പദ്ധതികൾ അടുത്ത മാസം പകുതിയോടെ ആദ്യ ഘട്ടം കമ്മിഷൻ ചെയ്യും. പേരാവൂർ, മുഴക്കുന്ന്,പായം പഞ്ചായത്തുകളിൽ ഡിസംബറിൽ കമ്മിഷൻ ചെയ്യാൻ ലക്ഷ്യമിടുന്നതായും ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിലെ പ്രവൃത്തികൾ റീടെൻഡർ ചെയ്യേണ്ടി വന്നതിനാൽ 2025 മാർച്ച് വരെ സമയം വേണ്ടി വരുമെന്നും ജല അതോറിറ്റി ഉദ്യാഗസ്‌ഥർ അറിയിച്ചു. എല്ലാ വീടുകളിലും കുടിവെള്ളം പൈപ്പ് വഴി എത്തിക്കാൻ ലക്ഷ്യമിട്ടുള്ള ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾ വിലയിരുത്തന്നിതാനായി സണ്ണി ജോസഫ് എംഎൽഎ വിളിച്ച നിയോജക മണ്ഡലം തല ജല അതോറിറ്റി, മരാമത്ത് അവലോകന യോഗത്തിലാണ് പദ്ധതികൾ കമ്മിഷൻ ചെയ്യുന്നത് സംബന്ധിച്ച സമയ ക്രമം അധികൃതർ വ്യക്‌തമാക്കിയത്.
മുൻപ് നിശ്ചയിച്ചതിലും ഏറെ പ്രവർത്തി വൈകിയതിലും ഇഴഞ്ഞു നീങ്ങുന്നതിലും യോഗത്തിൽ പങ്കെടുത്ത ജനപ്രതിനിധികൾ പ്രതിഷേധം അറിയിച്ചു. കൊട്ടിയൂർ (45.54 കോടി രൂപ), കേളകം (41.53 കോടി രൂപ), കണിച്ചാർ (41.41 കോടി രൂപ) പഞ്ചായത്തുകളിൽ സംയുക്‌തമായി നടക്കുന്ന പദ്ധതി 70 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു. ഓഗസ്‌റ്റ് പകുതിയോട ഈ പഞ്ചായത്തുകളിലെ 2000 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കും. 92.51 കോടി രൂപ ചെലവിൽ പായം പഞ്ചായത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ 85 ശതമാനം പ്രവൃത്തികൾ പൂർത്തീകരിച്ചു കഴിഞ്ഞു. ഇതിനകം 5205 കണക്ഷൻ കമ്മിഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി മുഖ്യമന്ത്രിയുടെ 100 ദിന പരിപാടിയിൽ പെടുത്തി പ്രവൃത്തികൾ ഊർജിതമാക്കിയിട്ടുണ്ട്. അവശേഷിച്ച 10264 കുടുംബങ്ങൾക്ക് ഡിസംബറിൽ കുടിവെള്ളം പൈപ്പ് വഴി ലഭ്യമാക്കി കമ്മിഷനിങ് പൂർണമാക്കും. മുഴക്കുന്ന് പഞ്ചായത്തിൽ 63.45 കോടി രൂപ ചെലവിലും പേരാവൂർ പഞ്ചായത്തിൽ 67.21 കോടി രൂപ ചെലവിലും നടപ്പാക്കുന്ന പ്രവൃത്തികൾ 15 ശതമാനം മാത്രമാണ് പൂർത്തിയായതെങ്കിലും ഡിസംബറിൽ തീർക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
92.51 കോടി രൂപ ചെലവിൽ പായം പഞ്ചായത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ 85 ശതമാനം പ്രവൃത്തികൾ പൂർത്തീകരിച്ചു. ഇതിനകം 5205 കണക്ഷൻ നൽകി. ആകെ 5639 കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്ന നിർദിഷ്‌ട പദ്ധതിയും ഡിസംബറിൽ പൂർത്തീകരിക്കും. ആറളം പഞ്ചായത്തിൽ 55.80 കോടി രൂപയുടെയും അയ്യൻകുന്ന് പഞ്ചായത്തിൽ 58.65 കോടി രൂപയുടെയും പ്രവൃത്തികൾ റീടെൻഡർ ചെയ്യേണ്ടി വന്നു. ആദ്യ കരാർ എടുത്തവർ പണി നടത്താത്ത സാഹചര്യത്തിലാണു റീടെൻഡർ നടത്തിയത്. പ്രവൃത്തി പൂർത്തിയാക്കാൻ 2025 മാർച്ച് വരെ സമയം വേണ്ടി വരുമെന്ന് ജല അതോറിറ്റി ഉദ്യോഗസ്‌ഥർ വ്യക്തമാക്കി.
നിയോജക മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലായി 410 കോടി രൂപ ചെലവിൽ 37214 കുടുംബങ്ങൾക്കാണു ജൽജീവൻ മിഷൻ പദ്ധതി പ്രകാരം കുടിവെള്ളം എത്തിക്കുന്നത്. പൈപ്പ് ലൈൻ സ്‌ഥാപിക്കുന്നതിനായി റോഡ് കീറേണ്ടി വരുന്നതു സംബന്ധിച്ചുള്ള പ്രതിസന്ധികൾ പരമാവധി ലഘൂകരിക്കാനായി ജല അതോറിറ്റി അധികൃതർ പഞ്ചായത്ത്, മരാമത്ത് അധികൃതരുമായി ആശയ വിനിമയം നടത്തണമെന്നും പഞ്ചായത്ത് തല യോഗങ്ങൾ ചേരണമെന്നും എംഎൽഎ നിർദേശിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരായ കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, കെ.പി. രാജേഷ്, സി.ടി. അനീഷ്, റോയി നമ്പുടാകം, പി.പി. വേണുഗോപാൽ, പി.രജനി, ആന്റണി സെബാസ്റ്റ്യൻ, ഇരിട്ടി നഗരസഭാ സ്‌ഥിരം സമിതി അധ്യക്ഷൻ കെ.സുരേഷ്, മുഴക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.വി. വിനോദ്, ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ പി.സുനിൽകുമാർ, അസിസ്‌റ്റൻ്റ് എൻജിനീയർ പി.വി. ഷാജി, മരാമത്ത് അസിസ്‌റ്റൻ്റ് എൻജിനീയർ ടി.വി. രേഷ്‌മ എന്നിവർ സംസാരിച്ചു.