വയനാട്: വയനാട് മാനന്തവാടിയിൽ 40 കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ. ദ്വാരക എ യു പി സ്കൂളിലെ കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വയനാട് ജില്ലാ കളക്ടർക്ക് നിർദേശം നൽകി.
ഇന്നലെ ഉച്ച ഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ഛർദ്ദിയും വയറിളക്കം പിടിപെട്ടത്. ചോറും സാമ്പാറും മുട്ടയും ആയിരുന്നു ഉച്ചഭക്ഷണമായി നൽകിയിരുന്നത്. സ്കൂളിലെ ആയിരത്തോളം കുട്ടികൾ ഇന്നലെ ഉച്ച ഭക്ഷണം കഴിച്ചിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജില്ലാ കളക്ടർ, ഡി എം ഒ തുടങ്ങിയവർ മാനന്തവാടി മെഡിക്കൽ കോളേജിലെത്തി കുട്ടികളെ സന്ദർശിച്ചു.
ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളാണ് കുട്ടികളിൽ ഉള്ളതെന്ന് വയനാട് ഡി എം ഒ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുട്ടികൾക്ക് ആർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ല. കുടിവെള്ളത്തിൽ നിന്നോ സ്കൂളിൽ നിന്നും നൽകിയ തൈരിൽ നിന്നും ഭക്ഷ്യവിഷബാധ ആയതായിരിക്കാം. തൈരിന്റെയും കുടിവെള്ളത്തിന്റെയും സാമ്പിളുകൾ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും വയനാട് ജില്ലയിലെ സ്കൂളുകൾക്ക് ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും വയനാട് ഡി എം ഒ പ്രതികരിച്ചു.