കണ്ണൂര്‍: നിമിഷ നേരത്തെ മിന്നൽ ചുഴലി കെഎസ്ഇബിക്ക് കണ്ണൂർ ജില്ലയിൽ വരുത്തിവച്ചത് ആറ് കോടി രൂപയുടെ നാശനഷ്ടം. 204 ഹൈ ടെൻഷൻ പോസ്റ്റുകളും 880 ലോ ടെൻഷൻ പോസ്റ്റുകളും തകർന്ന് വീണു. ജില്ലയിലെ 1900 ട്രാൻസ്ഫോമറുകൾ വൈദ്യുതി എത്തിക്കാനാവാതെ പ്രവത്തനരഹിതമാണ്.
കഴിഞ്ഞ ദിവസം രാത്രിയിലെ മിന്നൽ ചുഴലിയിലാണ് വ്യാപക നാശ നഷ്ടങ്ങളുണ്ടായത്. ഹൈ ടെൻഷനും ലോ ടെൻഷനുമായി 1100 ഓളം വൈദ്യുതി തൂണുകൾ നിലം പൊത്തി. 2200 സ്ഥലങ്ങളിലായി വൈദ്യുതി ലൈനുകൾ മുറിഞ്ഞു. 1900 ട്രാൻഫോമറുകൾ വൈദ്യുതി എത്താതെ പ്രവർത്തന രഹിതമായി. ജില്ലയിൽ മാത്രം മൂന്ന് ലക്ഷത്തോളം ഉപഭോക്താക്കളാണ് ഇരുട്ടിലായത്. പ്രളയകാലത്ത് പോലും ഒരു ദിവസം മാത്രം ഇത്ര വ്യാപക നഷ്ടങ്ങൾ ഉണ്ടായിട്ടില്ല.
നേരത്തെ മറ്റു ജില്ലകളിൽ നിന്ന് ജീവനക്കാരേയും കരാറുകാരേയും എത്തിച്ചാണ് കെഎസ്ഇബി പ്രശ്നം പരിഹരിച്ചിരുന്നത്. ഇത്തവണ സമീപ ജില്ലകളിലും മിന്നൽ ചുഴലി നാശ നഷ്ടങ്ങൾ വരുത്തിയതോടെ ഇത് സാധ്യമല്ല. പ്രതിസന്ധി പൂണമായി പരിഹരിക്കാൻ സമയമെടുക്കുമെന്നാണ് ബോർഡ് അറിയിക്കുന്നത്. ഈ കാലവർഷത്തിൽ കണ്ണൂർ ജില്ലയിൽ കെഎസ്ഇബിക്ക് മുപ്പത് കോടിയുടെ നഷ്ടമാണ് ഉണ്ടായത്.