ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 83 ആയി, മന്ത്രിമാരുടെ സംഘം വയനാട്ടിലേക്ക് തിരിച്ചു
കോഴിക്കോട്: ഉരുള്‍പൊട്ടലില്‍ ഇതുവരെ 83 പേരാണ് മരിച്ചത്. ഇതില്‍ 62 മൃതദേഹങ്ങള്‍ കണ്ടെത്തി. 14 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ 2 മണിയോടെ ദുരന്തമുണ്ടായത്. മരിച്ചവരില്‍ 3 കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. രക്ഷാ പ്രവര്‍ത്തനം അതീവ ദുഷ്‌കരമായി തുടരുകയാണെന്ന് ദൗത്യ സംഘം വ്യക്തമാക്കി. മുണ്ടക്കൈയും അട്ടമലയും പൂര്‍ണമായി ഒറ്റപ്പെട്ട നിലയിലാണ്. ഇരുമേഖലകളിലുമായി നാനൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ട് പോയിരിക്കുന്നത്.
മൂന്ന് ലയങ്ങള്‍ ഒലിച്ചു പോയി. ആയിരക്കണക്കിന് ആളുകളാണ് രക്ഷാപ്രവർത്തനത്തിന് എത്തിയിരിക്കുന്നത്. നിരവധി പേര്‍ മണ്ണിനടിയിൽ കുടങ്ങിക്കിടക്കുകയാണ്. ആളുകളെ രക്ഷപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. ആര്‍മിയും ഫയർഫോഴ്സും നാട്ടുാകാരും രക്ഷാദൗത്യത്തിൽ ഏര്‍പ്പെട്ടിട്ടുണ്ട്. നിരവധി വീടുകൾ മണ്ണിനടിയിലാണ്.
അതേസമയം, വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ തിരിച്ച മന്ത്രിമാരുടെ സംഘം കോഴിക്കോടെത്തി. മന്ത്രിമാരായ കെ രാജന്‍, പിഎ മുഹമ്മദ് റിയാസ്, ഒ ആര്‍ കേളു എന്നിവരാണ് വിമാനമാര്‍ഗ്ഗം കോഴിക്കോട് എത്തിയത്. ഇവര്‍ വയനാട്ടിലേക്ക് തിരിച്ചു. വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നിരവധി പേരാണ് മണ്ണിലും അവശിഷ്ടങ്ങളിലും കുടുങ്ങിക്കിടക്കുന്നത്.
A