ഗാംഗാവലിയിൽ അടിയൊഴുക്ക് ശക്തം; അർജുനായുള്ള തിരച്ചിൽ ദുഷ്കരം, ദൗത്യം പന്ത്രണ്ടാം ദിനം


ഗാംഗാവലിയിൽ അടിയൊഴുക്ക് ശക്തം; അർജുനായുള്ള തിരച്ചിൽ ദുഷ്കരം, ദൗത്യം പന്ത്രണ്ടാം ദിനം


ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ദുഷ്കരം. ഷിരൂരിൽ മഴ ശക്തമായി തുടരുകയാണ്. ഗംഗാവലിയിൽ അടിയൊഴുക്ക് ശക്തമായതിനാൽ നാവിക സേനയുടെ മുങ്ങൽ വിദഗ്ധർക്ക് നദിയിൽ ഇറങ്ങാനാകുന്നില്ല. ഇത് ദൗത്യത്തിന് പ്രതിസന്ധി ഉണ്ടാക്കുകയാണ്.

അര്‍ജുനായുള്ള തിരച്ചിൽ പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് പ്രതികൂല കാലാവസ്ഥ വെല്ലുവിളിയായി തുടരുന്നത്. വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഗംഗാവലി നദിയിൽ നീരൊഴുക്ക് കുറഞ്ഞിട്ടില്ല. അടിയൊഴുക്കും ശക്തമായി തുടരുകയാണ്. ബോട്ടുകൾ നിലയുറപ്പിച്ചു നിർത്താൻ പോലും കഴിയാത്തതിനാൽ ഡൈവേഴ്സിന്‍റെ ജീവന് ഭീഷണിയാകുമെന്നത് കൊണ്ടാണ് നദിയിലെ ദൗത്യത്തിൽ പുരോഗതിയില്ലാത്തത്. മുങ്ങൽ വിദഗ്ധർക്കായി ഫ്ലോട്ടിങ് പ്രതലം ഉൾപ്പെടെ തയ്യാറാക്കാൻ ആലോചന ഉണ്ടെങ്കിലും നിലവിൽ പുഴയിലെ സാഹചര്യം അതിന് അനുകൂലമല്ല.

ഡ്രെഡ്ജിങ് യന്ത്രം ഗോവയിൽ നിന്ന് കടൽ മാർഗം കൊണ്ടുവരാനും കാലാവസ്ഥ തടസ്സമാണ്. അടുത്ത മൂന്ന് ദിവസവും ഉത്തര കന്നഡ ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. അതെ സമയം ദില്ലിയിലെ സ്വകാര്യ കമ്പനിയുടെ നിരീക്ഷണത്തിൽ, ലോറി ഉണ്ട് എന്ന് കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചകും ഡൈവിങ് സാധ്യതകൾ തേടുക. നദിയുടെ നടുവിലുള്ള മൺകൂനയോട് ചേർന്ന് ലോറി ഉണ്ടെന്നാണ് കണ്ടെത്തൽ. ഇന്നലെ എത്തിയ മന്ത്രി മുഹമ്മദ്‌ റിയാസ് ഷിരൂരിൽ തുടരുകയാണ്. മന്ത്രി എ കെ ശശീന്ദ്രനും ഇന്ന് എത്തും.

അതേസമയം ഡ്രോൺ പരിശോധനയിൽ ട്രക്കിന്റെ ചിത്രം ലഭിച്ചെന്ന് വ്യക്തമാക്കി കാർവാർ എംഎൽഎ സതീഷ് കൃഷ്‌ണ ഇന്നലെ വ്യക്തമാക്കിയിരുന്നു. ചരിഞ്ഞ നിലയിലാണ് ട്രക്കെന്നും എംഎൽഎ പറഞ്ഞു. ഇന്നലെ നടത്തിയ തിരച്ചിലിൽ റഡാർ, സോണാർ സിഗ്നലുകൾ ലഭിച്ച സ്ഥലത്ത് നിന്നാണ് ട്രക്ക് കണ്ടെത്തിയത്.