മഴയുടെശക്തി കുറഞ്ഞു
ക്യാമ്പിൽ നിന്നും 19 കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങി
ഇരിട്ടി: ശക്തമായ മഴയും മണ്ണിടിച്ചൽ ഭീഷണിയും ഉണ്ടായതോടെ എടപ്പുഴ മേഖലയിൽ നിന്നും കരിക്കോട്ടക്കരി സെന്റ് തോമസ് സ്ക്കൂളിൽ തുടങ്ങിയ ക്യാമ്പിലേക്ക് മാറ്റിയ 19 കുടുംബങ്ങൾ തിരികേ വീടുകളിലേക്ക് മടങ്ങി. മഴയ്ക്ക് അൽപ്പം ശമനം ഉണ്ടായതോടെയാണ് കരിക്കോട്ടക്കരി സെന്റ് തോമസ് യുപി സ്‌കൂളി പ്രവർത്തിച്ചിരുന്ന ക്യാമ്പ് അവസാനിപ്പിച്ച് കുടുംബങ്ങളെ സ്വന്തം വീടുകളിലേക്ക് തിരികെ വിട്ടത്.
കരിക്കോട്ടക്കരി പാറയ്ക്കാ പറയിൽ മണ്ണും കല്ലും ഇടിഞ്ഞു വീണ് വീടിന്റെ പോർച്ച് തകർന്നു. പാറയ്ക്കാപാറയിലെ തടിപ്ലാക്കൽ ടി.ടി. ബേബിയുടെ വീടിന്റെ പോർച്ചാണ് ഭാഗികമായി തകർന്നത്.
കലുങ്ക് അപകട ഭീഷണിയിലായതിനെ തുടർന്ന് കീഴ്പ്പള്ളി- കണിയാമുക്ക് റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. കലുങ്കിന്റെ അടിത്തറയുടെ കോൺക്രീറ്റ് പാളികൾ ദ്രവിച്ച് തോട്ടിലേക്ക് വീണതോടെയാണ് കലുങ്ക് അപകഭീഷണിയിലായത്. ആറളം പോലീസെത്തി ഇതുവഴിയുള്ള ഗതാഗതം തടഞ്ഞു. കണിയാമുക്ക് അങ്കണവാടിക്ക് സമീപമുള്ള കലുങ്ക് തോട്ടിൽ വെള്ളം കുത്തിയൊഴുകുന്നതിനാൽ കലുങ്ക് കൂടുതൽ അപകടഭീഷണിയിലാവുകയായിരുന്നു