ആശുപത്രിയിൽ കൂട്ട ബലാത്സംഗ ശ്രമം; ഡോക്ടറുടെ ജനനേന്ദ്രിയത്തിൽ ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ച് രക്ഷപ്പെട്ട് നഴ്സ്

ആശുപത്രിയിൽ കൂട്ട ബലാത്സംഗ ശ്രമം; ഡോക്ടറുടെ ജനനേന്ദ്രിയത്തിൽ ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ച് രക്ഷപ്പെട്ട് നഴ്സ്


പട്ന: ബിഹാറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്യാൻ ശ്രമം. ഡോക്ടറും മറ്റ് രണ്ട് പേരുമാണ് അതിക്രമം നടത്തിയത്. നഴ്‌സ് ഡോക്ടറുടെ സ്വകാര്യ ഭാഗങ്ങളിൽ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ച ശേഷം രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊൽക്കത്തയിൽ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പിന്നാലെയാണ് ഈ സംഭവം. 

സമസ്തിപൂർ ജില്ലയിലെ മുസ്രിഘരാരാരി പൊലീസ് സ്റ്റേഷൻ പരിധിയിലെ  ആർബിഎസ് ഹെൽത്ത് കെയർ സെന്‍ററിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞിറങ്ങാൻ തുടങ്ങിയ നഴ്‌സിനെ ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ ഡോ. സഞ്ജയ് കുമാറും രണ്ട് സുഹൃത്തുക്കളും ചേർന്ന് മദ്യലഹരിയിൽ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. നഴ്സ് ഡോക്ടറുടെ ജനനേന്ദ്രിയത്തിൽ ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ചാണ് രക്ഷപ്പെട്ടത്. ആശുപത്രിയിൽ നിന്നിറങ്ങിയോടി പുറത്തുള്ള പറമ്പിൽ ഒളിച്ചിരുന്ന നഴ്സ് പൊലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

ഉടനെ പൊലീസ് സംഘം സ്ഥലത്തെത്തി. ഡോക്ടർ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സഞ്ജയ് കുമാർ പാണ്ഡെ പറഞ്ഞു. സുനിൽ കുമാർ ഗുപ്ത, അവധേഷ് കുമാർ എന്നിവരാണ് മറ്റ് പ്രതികൾ. നഴ്‌സിനെ ആക്രമിക്കും മുൻപ് ഡോക്ടറും സംഘവും ആശുപത്രി അകത്ത് നിന്ന് പൂട്ടിയിരുന്നു. മൂന്ന് പേരും  മദ്യപിച്ചിരുന്നു. ഇവർ സിസിടിവി ക്യാമറകൾ ഓഫ് ചെയ്തെന്നും പൊലീസ് പറഞ്ഞു. നഴ്സ് മനോധൈര്യം കൊണ്ടാണ് ചെറുത്തുനിന്നതെന്നും അഭിനന്ദനീയമാണ് നഴ്സിന്‍റെ ധൈര്യമെന്നും പൊലീസ് പറഞ്ഞു. 

അര കുപ്പി മദ്യം, നഴ്‌സ് ആക്രമണം ചെറുക്കാൻ ഉപയോഗിച്ച ബ്ലേഡ്, രക്തം പുരണ്ട വസ്ത്രങ്ങൾ, മൂന്ന് മൊബൈൽ ഫോണുകൾ എന്നിവ പൊലീസ് കണ്ടെടുത്തു. ബിഹാർ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമായതിനാൽ അ വകുപ്പുകളും ചുമത്തുമെന്ന് പൊലീസ് പറഞ്ഞു.