സിപിഎം ഏരിയാ സമ്മേളനത്തിനായി തിരുവനന്തപുരത്ത് റോഡടച്ച സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി. ആരോക്കെയാണ് ഈ യോഗത്തിൽ പങ്കെടുത്തതെന്നെന്നും ഇങ്ങനെ ചെയ്യാൻ സംഘാടകർക്ക് ആരാണ് അനുമതി കൊടുക്കുന്നതെന്നും കോടതി ചോദിച്ചു. അതേസമയം മുൻ ഉത്തരവുകളുടെ ലംഘനമാണ് നടന്നതെന്നും കോടതി പറഞ്ഞു.
തലസ്ഥാനത്ത് സിപിഎം വഞ്ചിയൂർ ഏരിയാ സമ്മേളനത്തിനായി തലസ്ഥാനത്ത് റോഡ് അടച്ചുകെട്ടിയത് കോടതിലക്ഷ്യത്തിന്‍റെ പരിധിയിൽ വരുമെന്നും ഹൈക്കോടതി പറഞ്ഞു. മുൻ ഉത്തരവുകളുടെ ലംഘനമാണിതെന്നും ഇത്തരം യോഗങ്ങൾക്ക് എവിടെ നിന്നാണ് വൈദ്യുതി കിട്ടുന്നതെന്നും കോടതി ചോദിച്ചു. അതേസമയം ഇക്കാര്യത്തിൽ സർക്കാർ വിശദമായ സത്യവാങ്മൂലം നൽകണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അറിയിച്ചു.
അതേസമയം വഞ്ചിയൂരിൽ റോഡ് അടച്ച് യോഗം നടത്തിയതിൽ കേസ് എടുത്തോയെന്നും കോടതി ചോദിച്ചു. എന്ത് നടപടി സ്വീകരിച്ചെന്ന് അറിയിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. റോഡുകളിൽ പൊതുയോഗം നടത്തുന്നവർക്കെതിരെ സ്വീകരിക്കുന്ന നടപടിയെന്തെന്ന് സർക്കാർ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കാൽനടക്കാർ റോഡിലൂടെ നടക്കാൻ പറ്റാത്ത അവസ്ഥയാണെന്നും സർക്കാർ നടപടി സ്വീകരിക്കുന്നില്ലേ എന്നും ഹൈക്കോടതി ചോദിച്ചു.