ഷവർമ ഉണ്ടാക്കുന്ന തീയതിയും സമയവും കർശനമായും രേഖപ്പെടുത്തണമെന്ന നിർദേശം നൽകി ഹൈക്കോടതി
2022-ല്‍ കാസര്‍ഗോഡ് 16 വയസുകാരി ഷവര്‍മ്മ കഴിച്ച് മരിച്ച കേസിലാണ് ഹൈക്കോടതി നടപടി
എറണാകുളം: സംസ്ഥാനത്ത് ഷവർമ അടക്കമുള്ള സാധനങ്ങൾ തയ്യാറാക്കിയതിന്റെ സമയവും തീയതിയും കൃത്യമായി പാക്കറ്റുകളിൽ രേഖപ്പെടുത്തണമെന്ന നിർദേശം കർശമായി നടപ്പാക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. കാസർഗോഡ് പ്ലസ് വൺ വിദ്യാർഥിനി മരിച്ച സംഭവത്തെ തുടർന്ന് മാതാവ് നൽകിയ ഹർജി തീർപ്പാക്കികൊണ്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുൻ ഉത്തരവിലെ നിർദേശം കർശനമായി നടപ്പിലാക്കണമെന്ന് അറിയിച്ചത്.
മകളുടെ മരണത്തിന് കാരണം ബന്ധപ്പെട്ടവർ കൃത്യമായുള്ള പരിശോധന നടത്തി ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാത്തതുകൊണ്ടാണെന്ന് ചൂണ്ടികാട്ടി മാതാവ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഒരു ആവശ്യം ഉന്നയിച്ച് ഹർജി നൽകിയത് കണക്കിലെടുത്ത് കോടി ചെലവിന് വേണ്ടി 25,000 രൂപ ഹർജികാരിക്കായി നൽകണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
കേസ് പരിഗണിക്കുന്ന കാസർകോട് അഡീഷണൽ സെഷൻസ് കോടതി ഹർജിക്കാരിക്ക് നഷ്ടപരിഹാരം നൽകുന്നതിനായി രണ്ടു മാസത്തിനകം കേസ് പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു. 2022ല്‍ കാസര്‍ഗോഡ് 16 വയസുകാരി ഷവര്‍മ്മ കഴിച്ച് മരിച്ച കേസിലാണ് ഹൈക്കോടതി നടപടി.