ആലപ്പുഴയിൽ ഇന്നലെ സംഭവിച്ച വാഹന അപകടത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശിയും
@noorul ameen
കണ്ണൂർ : ഇന്നലെ ആലപ്പുഴയിൽ നടന്ന വാഹനാപകടത്തിൽ മാട്ടൂൽ നോർത്ത് സി.എം.അബ്ദുൽ ജബ്ബാറിൻ്റെയും എസ്.എൽ.പി ഫാസീലയുടെയും മകൻ മിഷാൽ അബ്‌ദുൽ ജബ്ബാർ വാഹനാപകടത്തില് പെട്ട് മരണപ്പെട്ടിരുന്നു. മൃതദേഹം വൈകീട്ടോടെ നാട്ടിൽ എത്തിക്കും.
അതേസമയം ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച അഞ്ച് വിദ്യാർത്ഥികളുടെ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു. ഉച്ചയ്ക്ക് 12 മണിയോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാകും. ശേഷം വിദ്യാർത്ഥികൾ പഠിച്ച ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് അങ്കണത്തിൽ പൊതുദർശനത്തിന് വയ്ക്കും.വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ സിനിമ കാണാനായി പോകുമ്പോഴാണ് ആ അപകടമുണ്ടായത്. ആലപ്പുഴ കൈചൂണ്ടിമുക്കിലെ പാൻ സിനിമാസിലേക്കായിരുന്നു യാത്ര.
കാറിൽ ചങ്ങനാശ്ശേരി റോഡിൽനിന്ന് ഹൈവേയിൽക്കയറി വലതുഭാഗത്തേക്കു തിരിയുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടതെന്നും സൂചനയുണ്ട്. ഹൈവേയുടെ തിരക്കിൽ നിന്നൊഴിഞ്ഞ് ഇടറോഡിലൂടെ ചങ്ങനാശ്ശേരി റോഡിലെത്തി ഹൈവേയിലേക്കു കയറുകയായിരുന്നുവെന്നാണ്സൂചന. ഇതിനിടെ കനത്ത മഴയിൽ കാഴ്‌ച പോയി. മഴയും ഇരുട്ടും എതിരേവന്ന വാഹനം കാണുന്നതിനു തടസ്സമായതാണ് കളർകോട്ട് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളാണ് മരിച്ചത്. മലപ്പുറം സ്വദേശി ദേവാനന്ദൻ, ലക്ഷദ്വീപ് സ്വദേശി ഇബ്രാഹിം, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശി ശ്രീദീപ്, കണ്ണൂർ സ്വദേശി മുഹി അബ്‌ദുൾ ജബ്ബാർ എന്നിവരാണ് മരിച്ചത്. കൊല്ലം സ്വദേശി ആനന്ദ് മനു, എടത്തുറ സ്വദേശി ആൽവിൻ ജോർജ് എന്നിവർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ചേർത്തല സ്വദേശി കൃഷ്‌ണദേവ്, ചവറ സ്വദേശി മുഹ്സിൻ മുഹമ്മദ്, ഷൈൻ ഡെൻസ്റ്റൺ, എറണാകുളം സ്വദേശി ഗൗരി ശങ്കർ എന്നിവർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ട യുവാക്കളെ പുറത്തെടുത്തത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. കളർകോട് ജംക്‌ഷനു സമീപമാണ് അപകടം നടന്നത്. ഏഴു പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട വാഹനത്തിൽ 11 പേരുണ്ടായിരുന്നെന്ന് ആലപ്പുഴ ആർടിഒ പറഞ്ഞു. വണ്ടി ഓടിച്ച വിദ്യാർത്ഥിയുമായി സംസാരിച്ചതിൽ നിന്നാണ് ഇക്കാര്യം അറിഞ്ഞതെന്ന് ആർടിഒ പറഞ്ഞു. വണ്ടി ഓവർലോഡ് ആയിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സെവൻ സീറ്റർ വാഹനമായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്.