എറണാകുളം അങ്കമാലി അതിരൂപതാ ബിഷപ് ഹൗസിൽ സംഘർഷം; നിരാഹാര സമരമിരുന്ന വൈദികരെ നീക്കം ചെയ്തു

എറണാകുളം അങ്കമാലി അതിരൂപതാ ബിഷപ് ഹൗസിൽ സംഘർഷം; നിരാഹാര സമരമിരുന്ന വൈദികരെ നീക്കം ചെയ്തു



എറണാകുളം അങ്കമാലി അതിരൂപതാ ബിഷപ് ഹൗസിൽ നിരാഹാര സമരമിരുന്ന വൈദികരെ നീക്കം ചെയ്തു. കാക്കനാട് സെന്‍റ് തോമസ് മൗണ്ടില്‍ സിറോമലബാര്‍ സഭ സിനഡ് സമ്മേളനം നടക്കുന്നതിനിടെയാണ് ജനാഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്ന വൈദികര്‍ വ്യാഴാഴ്ച്ച എറണാകുളം ബിഷപ്പ്ഹൗസിനുള്ളില്‍ കയറി പ്രതിഷേധം തുടങ്ങിയത്. 21 വൈദികരുടെ നേതൃത്വത്തില്‍ പ്രാര്‍ഥനാ യജ്ഞം ആരംഭിക്കുകയായിരുന്നു.

കാനോനിക നിയമങ്ങളും സിവില്‍ നിയമങ്ങളും ലംഘിച്ചാണ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ വൈദികരെ സസ്പെന്‍ഡ് ചെയ്തതെന്നും നടപടി പിന്‍വലിക്കും വരെ പ്രതിഷേധം തുടരുമെന്നും വൈദികര്‍ വ്യക്തമാക്കിയിരുന്നു.


ഇതിനിടെ അതിരൂപതാ ആസ്ഥാനത്ത് ഇരുവിഭാഗം വിശ്വാസികള്‍ ഏറ്റുമുട്ടിയിരുന്നു. വൈദികർ അരമനയിൽ പ്രവേശിച്ച ഉടൻ ഒരുകൂട്ടം വിശ്വാസികൾ ഇവർക്ക് പിന്തുണയുമായെത്തിയിരുന്നു. അതിനോടൊപ്പം തന്നെ ഏകീകൃത കുർബാനയെ അനുകൂലിക്കുന്നവരും സംഭവമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു. ഇരുപക്ഷത്തെയും വിശ്വാസികൾ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായത്.

ബിഷപ്പ് ഹൗസിനു മുന്നിൽ നിരാഹാര സമരമിരുന്ന വൈദികരെ പൊലീസ് എത്തി നീക്കം ചെയ്യുകയായിരുന്നു. വൈദികരെ ബസിലിക്ക അങ്കണത്തിലേക്ക് മാറ്റി.